ഉണ്ണിയാടന്റെ വിജയത്തിന് പാട്ടുവണ്ടിയുമായി സംസ്കാരസാഹിതി

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ വിജയത്തിനായി പാട്ടുവണ്ടിയെന്ന ആശയവുമായി സംസ്കാരസാഹിതി നിയോജകമണ്ഡലം മുഴുവൻ കറങ്ങി.

രാവിലെ മാർക്കറ്റിൽ നിന്നാരംഭിച്ച പാട്ടുവണ്ടി രാത്രി ബസ്സ് സ്റ്റാൻഡിലാണ് യാത്ര അവസാനിപ്പിച്ചത്.

അഡ്വ. ഹോബി ജോളി ഫ്ലാഗ് ഓഫ് ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ ഗാന്ധിഗ്രാം, അഡ്വ. ജോൺ നിതിൻ തോമസ്, എം.ജെ. ടോം, പി.കെ. ജിനൻ, ജോൺസൺ മാടവന, ജോസഫ് പള്ളിപ്പാട്ട്, ഭരതൻ പൊന്തേങ്കണ്ടത്ത്, ഗായകരായ കെ. മനോജ്‌കുമാർ, ശരത് മോഹൻ, ടി.ജി. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.

ആകർഷകമായി കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട് ഭക്തജനങ്ങൾക്ക് ഏറെ ആകർഷകമായി.

കലാനിലയം ഗോപി (ശ്രീരാമൻ), കലാനിലയം രാഘവനാശാൻ (ഭരതൻ), കലാമണ്ഡലം ഹരിദാസൻ (വിഭീഷണൻ), കലാമണ്ഡലം അരുൺ രാജു (സീത), കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജൻ, വസിഷ്ഠൻ), കലാനിലയം വിനോദ് (ഹനുമാൻ) തുടങ്ങിയവരും സർവ്വതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്.

നവതിയോടടുത്ത കലാനിലയം രാഘവനാശാൻ ആകട്ടെ, കൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീഭരതൻ്റെ വേഷം കെട്ടുന്നതിൽ സ്വന്തം റെക്കോർഡ് പുതുക്കുകയും ചെയ്തു.

കലാനിലയം രാജേന്ദ്രനും കലാനിലയം ബാബുവും സംഗീതത്തിലും, കലാനിലയം പ്രകാശനും കലാനിലയം സന്തോഷും മദ്ദളത്തിലും, കലാനിലയം ദീപക്, കലാനിലയം വിനായകൻ എന്നിവർ ചെണ്ടയിലും പശ്ചാത്തലം ഒരുക്കി.

ഭക്തജനങ്ങൾക്ക് തിക്കും തിരക്കും കൂടാതെ ശ്രീരാമപട്ടാഭിഷേകം കഥകളി കാണാൻ സന്ദർഭം ലഭിച്ചു എന്നതും വഴിപാടിന്റെ പ്രത്യേകതയായി.

പ്രൊഫ. ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രി ലക്ഷ്മണൻ, മക്കളായ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികളായ അർജ്ജുൻ, അദ്വൈത്, അജിത്, ആർദ്രലക്ഷ്മി എന്നിവർ ചേർന്നാണ് വഴിപാട് സമർപ്പിച്ചത്.

പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഇതോടൊപ്പം അരങ്ങേറി.

നിര്യാതയായി

മറിയാമ്മ

ഇരിങ്ങാലക്കുട : പരേതനായ തട്ടിൽ ചേറ്റുപുഴക്കാരൻ ജോസഫ് ഭാര്യ മറിയാമ്മ (90) നിര്യാതയായി.

സംസ്കാരകർമ്മം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : കൊച്ചുമേരി, ആന്റോ, വർഗീസ്, ജെസ്സി, ജോസ്, ജെയ്സൺ

മരുമക്കൾ : പോൾ, ബീന, ഷോബി, ടോണി, നിഷ, മെനില

വി.വി. രാമൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സിപിഐ നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ അമരക്കാരനുമായിരുന്ന വി.വി. രാമൻ അനുസ്മരണ യോഗവും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

പടിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സിപിഐ നേതാവും മുൻ എം.പി.യുമായ സി.എൻ. ജയദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐടിയുസി മുതിർന്ന നേതാവ് കെ.വി. രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ.കെ. ശിവൻ, കെ.എസ്. ബൈജു, വി.ആർ. രമേശ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളി മണക്കാട്ടുംപടി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ വനിതാ സംഗമം നടന്നു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന വനിതാസംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു.

ബിജെപി തൃശൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് കവിത ബിജു അധ്യക്ഷത വഹിച്ചു.

ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഇനിയുള്ള ദിവസങ്ങളിൽ വനിതകൾ ചെയ്യേണ്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഇരിങ്ങാലക്കുട മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് ലീന ഗിരീഷ് സ്വാഗതം പറഞ്ഞു.

ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി രിമ പ്രകാശ്, ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് റീജ സന്തോഷ്, രഞ്ജിഷ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻഡിഎ-യുടെ വിജയത്തിനായി ഇരിങ്ങാലക്കുടയിലെ നാരീശക്തി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സന്തോഷ് ചെറാക്കുളം മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വീട്ടിലെ ലൈബ്രറിസാഹിത്യ പുരസ്കാരംസജ്ന ഷാജഹാന്

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി ഈ വർഷം ഏർപ്പെടുത്തിയ ഓർമ്മക്കുറിപ്പുകൾക്കുള്ള സാഹിത്യ പുരസ്കാരത്തിന് സജ്ന ഷാജഹാൻ തെരഞ്ഞെടുക്കപ്പെട്ടു.

ഞാവൽപ്പഴ മധുരങ്ങൾ, മഴ എന്നീ കൃതികൾക്കാണ് പുരസ്കാരം.

സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ആതിര അംഗിരസ്, ഡോ. കെ.എം. മഞ്ജുള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു
കടലാസ് തോണികൾ, സൗഹൃദപ്പടർപ്പിലൂടെ ഒരു വാക്സഞ്ചാരം എന്നീ കൃതികൾക്കാണ് ജൂറി പുരസ്കാരം ലഭിച്ചത്.

വീട്ടിലെ ലൈബ്രറി അങ്കണത്തിൽ സജ്ജീകരിക്കുന്ന പ്രൗഢമായ സാഹിത്യ വേദിയിൽ പുരസ്കാര സമർപ്പണം നടത്തും.

കൂടാതെ വീട്ടിലെ ലൈബ്രറിയുടെ മാനദണ്ഡ നിർദ്ദേശപ്രകാരം ഓരോ വീടുകളിലും ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളവരിൽനിന്നും പതിനാറു പേരെ തെരഞ്ഞെടുത്തു.

മലയാളം, തമിഴ്, കന്നഡ തുടങ്ങിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായവർ പങ്കെടുക്കുന്ന വേദിയിൽവെച്ച് ഇവരെയും പ്രത്യേകം ആദരിക്കും.

ഏപ്രിൽ മാസത്തിൽ തന്നെ പുരസ്കാര സമർപ്പണം നടത്തുമെന്ന് വീട്ടിലെ ലൈബ്രറി കോർഡിനേറ്റർ റഷീദ് കാറളം പറഞ്ഞു.

പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് എൽഡിഎഫിൻ്റെ നയം : സി.എസ്. സുജാത

ഇരിങ്ങാലക്കുട : പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് എൽഡിഎഫിൻ്റെ നയം എന്ന് ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിൻ്റെ വിജയത്തിനായി ഇരിങ്ങാലക്കുടയിൽ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയെ തുടർന്ന് പൂതംകുളം മൈതാനിയിൽ സംഘടിപ്പിച്ച വനിത പാർലമെൻ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ ഗ്യാരൻ്റികൾ പറയുന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പ്രഖ്യാപിച്ച ഗ്യാരൻ്റികളൊന്നും നടപ്പാക്കിയിട്ടില്ല. സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. അത് തുടരുന്നതിന് വീണ്ടും എൽഡിഎഫ് അധികാരത്തിൽ വരണമെന്നും സി.എസ്. സുജാത കുട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ 3000 രൂപ ക്ഷേമപെൻഷൻ ഉറപ്പാണെന്നും സി.എസ്. സുജാത പറഞ്ഞു.

കേരള മഹിള സംഘം മണ്ഡലം പ്രസിഡൻ്റ് അൽഫോൻസ തോമസ് അധ്യക്ഷത വഹിച്ചു.

കേരള മഹിള സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ, സജിത ഷേബർ, വത്സല ബാബു എന്നിവർ പ്രസംഗിച്ചു.

കേരളത്തിൽ എൽഡിഎഫിൻ്റെ ഡീൽ ജനങ്ങളുമായി മാത്രം : ഡോ. വിജു കൃഷ്ണൻ

ഇരിങ്ങാലക്കുട : കേരളത്തിൽ എൽഡിഎഫിൻ്റെ ഡീൽ ജനങ്ങളുമായി മാത്രമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജു കൃഷ്ണൻ പ്രസ്താവിച്ചു.

എൽഡിഎഫ് പൊറത്തിശ്ശേരി, മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി ഉറങ്ങാൻ കിടന്ന് രാവിലെ ഉണരുമ്പോൾ ബിജെപിയിലേക്ക് പോയ ഇരുന്നൂറിലധികം കോൺഗ്രസ്സ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ ആർക്കാണ് ബിജെപിയുമായി ഡീൽ എന്ന് ജനങ്ങൾക്ക് മനസ്സിലാകും. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്, അസ്സം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ തുടങ്ങിയ ബിജെപിയുടെ മുഖ്യമന്ത്രിമാർ മുമ്പ് കോൺഗ്രസ്സുകാരായിരുന്നു എന്നോർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻഡിഎ ഭരണത്തിന് കീഴിൽ മൂന്നരലക്ഷം കർഷകരും കർഷക തൊഴിലാളികളുമാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ കേരളം കർഷകരെ ചേർത്തു പിടിച്ച് സംരക്ഷിക്കുകയാണെന്നും വിജു കൃഷ്ണൻ കൂട്ടിച്ചേർത്തു.

റാലിക്ക് ശേഷം മാപ്രാണം സെൻ്ററിൽ നടന്ന പൊതുസമ്മേളനത്തിൽ പി.സി. രഘു അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദു, കേരള കോൺഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.കെ. വർഗ്ഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, എൻസിപി മണ്ഡലം പ്രസിഡൻ്റ് ഗിരീഷ് മണപ്പെട്ടി, ആർ.എൽ. ശ്രീലാൽ, ആർ.എൽ. ജീവൻലാൽ, രാജൻ പുല്ലരിക്കൽ, എം.ബി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.

കാട്ടുങ്ങച്ചിറ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മാടായിക്കോണം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി ആരംഭിച്ച മേഖലാ റാലികളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

“ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക” എന്ന ക്രിസ്തുവചനം ജീവിതത്തിൽ പ്രവർത്തികമാക്കണം : മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : “ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക” എന്ന ക്രിസ്തുവിന്റെ വചനം ഓരോരുത്തരും ജീവിതത്തിൽ പ്രവർത്തികമാക്കണമെന്നതാണ് ഈ പെസഹാ ദിനം നമ്മോട് ആവശ്യപ്പെടുന്നതെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പെസഹാ തിരുന്നാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ച് ബിഷപ്പ് ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച് തെരെഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകൾ കഴുകി മഹത്തായ വിനയത്തിന്റെ മാതൃക അനുകരിച്ചു.

രാവിലെ 7 മണിക്ക്‌ ആരംഭിച്ച തിരുകർമങ്ങളിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കെടുത്തു.

കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, ഫാ. ബെൽഫിൻ കോപ്പുള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ എന്നിവർ സഹകാർമികരായി.

കോണത്തുകുന്നിൽ ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി സ്പ്ലെൻഡർ സുനിൽ പിടിയിൽ

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഡ്രൈ ഡേ ദിനത്തിൽ കോണത്തുകുന്നിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശമദ്യവുമായി ഒരാളെ പിടികൂടി.

സ്പ്ലെൻഡർ സുനിൽ എന്ന പേരിൽ അറിയപ്പെടുന്ന പൈങ്ങോട് സ്വദേശി സുനിൽകുമാറി(57)നെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഡ്രൈ ഡേ ദിനത്തിൽ മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കരുതി വെച്ചതായിരുന്നു ഈ ശേഖരം.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ. വത്സൻ, ഇ.പി. ദിബോസ്, സി.കെ. ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ടി.എസ്. ഷനൂജ് എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

വരും ദിവസങ്ങളിൽ മേഖലയിൽ കർശനമായ റെയ്ഡുകൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്.